Saturday 17 March 2007

പ്രണയ സല്ലാപം

അസൂയയായിരുന്നു, എനിക്കവരോട്. ഈ സുന്ദരിമാരെ ഇവരെങ്ങനെയാണ് തമാശ പറഞ്ഞ് ചിരിപ്പിക്കുന്നത്? എത്രനേരമാണ് അവര്‍‌ പൊട്ടിച്ചിരിച്ച് രസിക്കുന്നത്. കണ്ടില്ലേ, പാര്‍ക്കിന്റെ മൂലയില്‍‌ ഈച്ചയെ വകവെക്കാതെ അവള്‍‌ അവന്റെ തമാശ കേട്ട് വാ വലിച്ചുതുറന്നിരിക്കുന്നത്... ഇത്രയും സരസനാകന്‍‌ കഴിഞ്ഞില്ലെങ്കില്‍‌ ഒരു കാമുകിയെ തരപ്പെടുത്തുക അസാധ്യം.

ആകെ ദുഃഖിതനും നിരാശിതനുമായി കാലം കഴിക്കവേയാണ് ഒരുനാള്‍‌ എനിക്കതിനുള്ള അവസരമുണ്ടായത്; ചിരിപ്പിക്കുന്ന രഹസ്യത്തിന്റെ താക്കോല്‍‌ കണ്ടെടുക്കുവാന്‍‌!!

താങ്കളെ ഈ കമിതാക്കളുടെ - ഞാന്‍‌ ഒളിഞ്ഞുനിന്നു കേട്ട - സംഭാഷണത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. രംഗം എവിടെയുമാകാം.

സുന്ദരി, കാമുകന്റെ വാക്കുകള്‍‌ കേട്ട് ഇക്കിളിവന്നപോലെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയും അതിന്റെ ഇടവേളകളില്‍‌ മറുപടി പറയുകയുമാണ് :

കാ‍മുകന്‍‌: എന്താ‍ താമസിച്ചേ?
കാ‍മുകി : കി...കി...കി... ബസ് കിട്ടാന്‍‌ വൈകി....കി...കി...കി...
കാ‍മുകന്‍‌: ഞാനിവിടെ നിന്ന് ബോറടിച്ചു.
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: ഇന്ന് ക്ലാസില്‍‌ കേറുന്നില്ലേ?
കാ‍മുകി : കി...കി...കി... ഇന്ന് കട്ട് ചെയ്യാന്ന് വിചാരിച്ചു. കി...കി...കി...
കാ‍മുകന്‍‌: ഇന്നലെ ഗോപന്‍‌ ബസില്‍‌ വച്ച് നിന്നോടെന്താ പരഞ്ഞത്?
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: നീ അവനോട് സംസാരിക്കരുത്.
കാ‍മുകി : കി...കി...കി... അയാള്‍‌ ഇങ്ങോട്ട് കേറി മിണ്ടുന്നതാ.. കി...കി...കി...

കാമുകി ചിരി തുടരുകയാണ്. ഇതില്‍‌ തമാശയെവിടെ എന്നൊന്നും ചോദിക്കരുത്.
ഗുണപാഠമുണ്ട് താനും:

ഏറ്റവും ഗൌരവത്തോടെ, എന്തോ കള്ളം പറയുന്നെന്ന മട്ടില്‍‌ നാലുപാടും നോക്കിക്കൊണ്ട്, കാമുകിയോട് വായില്‍‌ത്തോന്നുന്നത് പറയാം... അവള്‍‌ ചിരിച്ചോളും; നാട്ടുകാര്‍‌ വിരണ്ടോളും.

6 comments:

sandoz said...

ഹ..ഹ.ഹാ....എനിക്ക്‌ വയ്യ.... കുടുംബം കലക്കീ......ഇത്‌ ഒരു ഒന്നൊന്നര സത്യം.......

കുടുംബംകലക്കി said...

സമാധാനമായി. ഒരാളെങ്കിലും വായിച്ചല്ലോ.

Kaithamullu said...

വ്യാഴാഴ്ച രാത്രി 9 മണിക്ക് എന്റെ വീട്ടില്‍ രണ്ടു കൂട്ടുകാര്‍ വന്നു, സകുടുംബം.മക്കള്‍ ഒരു റുമില്‍ കമ്പൂട്ടറില്‍. ഞങ്ങള്‍ ഹാ‍ളില്‍ ഒരു ‘കരിമ്പട്ടിയും സോഡയും ടച്ചിംഗ്സുമായി കൂടി.‘ശ്രീജനം‘ ബെഡ്രൂമില്‍ കുശുകുശാ‍...!

വെളുപ്പിന് 2.30 ന് ബലപ്രയോഗവും ടീയര്‍ഗാസും ഉപയോഗിച്ച് യോഗം കലക്കി.

-വെള്ളിയാഴ്ച കാലത്തെണീറ്റയുടനെ പതിവുള്ള കോഫി ...എവിടെ?

-ധര്‍മദാരം ഫോണ്‍ കടിച്ചുപിടിച്ചിരിപ്പാണ്. ഇടക്കിടെ ഉന്മാദാവസ്ഥയില്‍ ചിരിക്കുന്നുമുണ്ട്.ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി : പ്രതികള്‍ തലേന്നാളത്തെ തന്നെ, കോണ്‍‍ഫറന്‍സ് ലൈനില്‍!

ഉച്ചയൂണു ഫ്രിഡ്ജിലുണ്ടായിരുന്നതിനാല്‍ പട്ടിണിയായില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ...!

കുടുംബം കലക്കീ, മനസ്സിലായോ, ഇത് താണ്ടാ പൊംബുളൈകള്‍...

കുടുംബംകലക്കി said...

കൈതമുള്ള് കേട്ടുകാണും, രണ്ട് സ്ത്രീകള്‍ കാശിക്കു പോയ കഥ. ലാലു യുഗത്തിനും മുന്‍പ്, നടരാജവണ്‍ടി നിരത്തുകള്‍ കൈയ്യടക്കി വച്ചിരുന്ന കാലം. മിനിമം ഒരു വ്യാഴവട്ടം വേണമായിരുന്നു, പോയിവരാന്‍ (വരുമെങ്കില്‍).

വിശേഷങ്ങള്‍ പറഞ്ഞു പോയ അവര്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം അവരവരുടെ വീടുകളിലേയ്ക്ക് പിരിയുന്ന കവലയിലെത്തി.

ഒരാള്‍ മറ്റെയാളോട്: ബാക്കി നാളെപ്പറയാം...

(മിണ്ടാതിരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ?)

ധ്വനി | Dhwani said...

ആഹാ! പുഞ്ചിരി, നാണിച്ചു ചിരി, കുണുങ്ങിച്ചിരി, കള്ളച്ചിരി എന്നിങ്ങനെ ലിസ്റ്റുണ്ടാക്കിയതും കവിതകളെഴുതിയതും കലക്കിയേട്ടന്റെ വര്‍ഗം തന്നെയല്ലേ?
പെണ്ണായതുകൊണ്ടും, സമയത്തിങ്ങനെ ''പൊള്ളച്ചിരി'' ചിരിക്കാത്തതില്‍ മനസ്താപമുള്ളതുകൊണ്ടും പറയുകയാ, ഈ 'കി കി കി' ഇല്ലെങ്കില്‍ ലവന്മാര്‍ക്കു പുല്ലുവില!!

കുടുംബംകലക്കി said...

നന്ദി, സന്‍ഡോസ്, നല്ല വാക്കുകള്‍ക്ക്.

ധ്വനി, അതുതന്നെയാണ് കഥാതന്തു.