Saturday 28 April 2007

റിക്രൂട്ട്മെന്റ്

വേനലവധിക്ക് വേറെ പണിയൊന്നുമില്ലാതിരുന്നതിനാലും ബന്ധുക്കള്‍‌ സഹിക്കുവാന്‍‌ തയ്യാറല്ലാതിരുന്നതിനാലും പകല്‍‌ മുഴുവന്‍‌ ആറില്‍‌ ചെലവഴിക്കലായിരുന്നു പതിവ്. ഓരോ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും സഹവിദ്യാര്‍ത്ഥികള്‍‌ അദ്ഭുതത്തോടെ നോക്കും - വേനലവധിക്ക് ഉടുപ്പില്‍‌ മഷികുടഞ്ഞിട്ട് പോയവന്‍‌ തന്നെയോ ഇത്? എന്ന മട്ടില്‍‌.

ആഫ്രോ-ഏഷ്യനില്‍‌ നിന്ന് സമ്പൂര്‍ണ്ണ കാപ്പിരിയിലേയ്ക്കുള്ള മെറ്റമോര്‍ഫസിസ്. പുഴയിലെ നീരാട്ടിന്റെ സംഭാവന.

അങ്ങനെ പത്തും കഴിഞ്ഞപ്പോള്‍‌ ഒരാശ. നേവിയില്‍‌ പേരെഴുതാന്‍‌ പോയാലോ? അതാകുമ്പോള്‍‌ അധികം ഉയരം വേണ്ട. മാത്രമല്ല, നീന്തല്‍‌ അവരായിട്ടിനി പഠിപ്പിച്ചുതരേണ്ടെന്ന ബോണസ് പോയിന്റുമുണ്ട്. (എസ് എസ് എല്‍‌ സി ബുക്ക് അവര്‍‌ നോക്കാതിരിക്കട്ടെ!) മൊത്തത്തില്‍‌ നോക്കിയാല്‍‌ കിട്ടാനുള്ള സാധ്യത ഏറെ. ബന്ധത്തിലെ നേവിക്കാരന്‍‌ പുട്ടിന് പീര കണക്കെ ഇങ്ഗ്ലീഷും ഹിന്ദിയും കലര്‍ത്തി മലയാളം പറയുന്നത് ആരാധനയോടെ നോക്കിനിന്നിട്ടുമുണ്ട്.

ഒരുത്തന്റെ ശല്യം കുറഞ്ഞാല്‍‌ അത്രയുമായി എന്ന മട്ടില്‍‌ വീട്ടുകാരും, ലീവിന് വരുമ്പോള്‍‌ ‘സ്വയമ്പന്‍‌ സാധനം’ കിട്ടുമെന്ന പ്രതീക്ഷയില്‍‌ കൂട്ടുകാരും ആശീര്‍വദിച്ച് അയച്ചു.

പ്രധാന വീഥിക്കരികിലായിരുന്നു റിക്രൂട്ടിങ്ങ് കേന്ദ്രം. പാതയോരത്ത് കൂറ്റന്‍‌ പീലിവാക തണല്‍‌വിരിച്ചിരിക്കുന്നു. ഗേറ്റിനു മുന്നില്‍‌ നിന്ന ജവാന്‍‌ എല്ലാപേരെയും പരിശോധിച്ച്, മാരകായുധങ്ങളില്ലെന്ന് ഉറപ്പുവരുത്തി, അകത്തേയ്ക്ക് കടത്തിവിട്ടു.

അകത്ത് ആജാനബാഹുവും സൌമ്യനുമായ ഒരു ഓഫീസറുടെ നേത്ര്ത്ത്വത്തില്‍‌ ഞങ്ങളെ വരിയായി നിറുത്തി. ഞാനായിരുന്നു ഏറ്റവും മുന്നില്‍‌. ഒരു പട്ടാളക്കാരന്‍‌ രണ്ടു തൂണുകള്‍ക്കു കുറുകെ കെട്ടിയ കയറിനു സമീപം നിന്ന് അതിനുള്ളിലേയ്ക്ക് കയറുവാന്‍‌ ആംഗ്യം കാട്ടി. കപ്പലിന്റെ കാബിന്റെ ഉയരമായിരിക്കും. അതിലെങ്ങാനും തല തട്ടിയാല്‍‌ നാവികനാകാന്‍‌ പറ്റില്ല! (കപ്പലില്‍‌ കുനിഞ്ഞു നില്‍ക്കേണ്ടിവരില്ലേ?) ഞാന്‍‌ ആത്മവിശ്വാസത്തോടെ മുന്നേറി. ഭാഗ്യം. എന്റെ തല ആ കയറിനടിയിലൂടെ സുഖമായി കടന്നുപോയി. പിന്നാലെ വന്നവരുടെ തല തട്ടിയതിനാല്‍‌ അവിടെ നിന്ന പട്ടാളക്കാരന്‍‌ അവരെ പിടിച്ചുമാറ്റുന്നത് എനിക്കു ഒളികണ്ണാലെ കാണാന്‍‌ കഴിഞ്ഞു.

പെട്ടെന്നതാ, മുന്നിലൂടെ ഒരു കെ എസ് ആര്‍‌ ടി സി ബസ് ചീറിപ്പാഞ്ഞു പോകുന്നു. ഞാന്‍‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍‌ അവിടെനിന്ന പട്ടാളക്കാരന്‍‌, പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ, പൊയ്ക്കൊള്ളാന്‍‌ കൈ കാണിക്കുന്നു.

അതെ, മറ്റൊരു ഗേറ്റിലൂടെ മെയ്ന്‍‌റോഡിലെത്തിയിരിക്കുകയാണ് ഞാന്‍‌! തലയ്ക്കുമേലെ, പീലിവാകയുടെ ശാഖകള്‍ തീര്‍ത്ത ആകാശവിതാനം കാറ്റില്‍‌ ഇളകിച്ചിരിക്കുന്നു. പൊള്ളുന്ന ടാറിലൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് ഞാന്‍‌ ഒഴുകിനീങ്ങി; ചുഴിയിലകപ്പെട്ട, തകര്‍ന്ന യുദ്ധക്കപ്പല്‍‌ പോലെ.

Wednesday 25 April 2007

ചരമം

മധ്യകേരളത്തിലെ ഒരു ബോര്‍ഡ് ജീവനക്കാരന്റെ ആത്മഗതം: "ഓ! എന്നാ പറയാനാ... ആകെ ബോറാരുന്നെന്നേ. അപ്പഴാ അപ്പന്‍ കേറി ചത്തത്. പിന്നെ സ്വന്തക്കാരായി; ബന്ധക്കാരായി... പള്ളിയായി; പാട്ടക്കാരായി. എന്നായാലും മാസം രണ്ട് പോയിക്കിട്ടി..."

Saturday 21 April 2007

വരവു ചെലവ് കണക്ക്

കയറുമ്പോള്‍‌, ചിരിച്ചുല്ലസിച്ച് അവരിരിക്കുന്നതാണ് കണ്ട്ത്. രണ്ടു സുന്ദരിമാരും ഒരു യുവാവും. സംഭാഷണം ചോര്‍ന്നുകിട്ടിയതില്‍നിന്നും മൂന്നുപേരും ദില്ലി നിവാസികളാണെന്ന് മനസ്സിലായി. വനിതകള്‍‌ നൈറ്റിങ്ഗേലിന്റെ പിന്മുറക്കാര്‍‌. പയ്യന്‍‌ ഏതോ എംഎന്‍സിയിലും. സുന്ദരിമാര്‍‌ കൊഞ്ചിക്കുഴയുന്നു. ചെറുപ്പക്കാരന്‍‌ വണ്ടി നിറുത്തുന്ന മുറയ്ക്ക് പ്ലാറ്റ്ഫോമില്‍നിന്നും അല്ലാത്തപ്പോള്‍‌ പാന്ട്രിയില്‍നിന്നും അവര്‍ക്കാവശ്യമായ ചായ, വട, മറ്റനുസാരികള്‍‌ യാതൊരു മടിയും കൂടാതെ വാങ്ങി ന്‍ല്‍കുകയാണ്.

കൊച്ചുവര്‍ത്തമാനം, തട്ട്, തലോടല്‍‌....

ഞങ്ങള്‍‌, വിവേകമതികള്‍‌, പുച്ഛത്തോടെ അവരെ നോക്കുകയും കാലാ‍കാലങ്ങളില്‍‌ അവതരിക്കുന്ന ലോലഹ്യ്‌ദയന്മാരെ ഓര്‍ത്ത് പരിതപിക്കുകയും ചെയ്തു.

അവസാനം വണ്ടി തിരുവല്ലയിലെത്താറായി. പെണ്‍കുട്ടികള്‍‌ ഇരയെ പറ്റിച്ചതിലുള്ള അമിതാഹ്ലാദവും പുച്ഛവും അടക്കാനാകാതെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. പാവം യുവാവ് അവര്‍ക്ക് എന്തോ വാങ്ങാന്‍‌ പാന്‍‌ട്രിയിലേക്ക് പോയിരിക്കുന്നു.

ധര്‍മ്മരോഷത്തോടെ, എന്നാല്‍‌ വരണ്ട ചിരിയുമായി, ചിലര്‍‌ പെണ്‍കുട്ടികളെ നോക്കുകയും ‘അവന് വേറെ പണിയില്ലായിരുന്നോ!’ എന്ന് ഉച്ചത്തില്‍‌ ആത്മഗതിക്കുകയും ചൈയ്തു.

പയ്യന്‍സതാ നിറയെ പുഞ്ചിരിയുമായി രണ്ടുകയ്യിലും ചായയോടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരികള്‍‌ കള്ളച്ചിരിയോടെ വാങ്ങിക്കുടിക്കുന്നു. ആത്മനിര്‍വ്രിതിയോടെ അത് നോക്കിയിരുന്ന ശേഷം അയാള്‍‌ പെട്ടെന്ന് പോക്കറ്റില്‍‌നിന്നും ഒരു ലിസ്റ്റെടുത്ത് ഉച്ചത്തില്‍‌ വായിക്കുവാന്‍‌ തുടങ്ങി:

" 22.1.1998 11 മണി ന്യൂഡല്‍ഹി റയില്‍‌വേ സ്റ്റേഷന്‍‌ - 2 ചായ 6 രൂ‍പ.
2 മണി ആഗ്രാ ‌ - ഊണ് രണ്ട് - 40 രൂപ
5 മണി ചംബല്‍‌ - രണ്ടു ചായയും രണ്ടു സമോസയും - 10 രൂപ
23.1.1998 രാവിലെ 9 മണി - ഇറ്റാര്‍സി - പൂരി സബ്ജി രണ്ട് - 30 രൂപ....."

എന്നു തുടങ്ങി തൊട്ടു മുന്‍പ് വാങ്ങിയ രണ്ടു ചാ‍യയുടെ കണക്കില്‍‌ എത്തിനിന്നപ്പോള്‍‌ പെണ്‍കുട്ടികള്‍‌ വിളറിവെളുത്തു. പയ്യന്‍സ് ഒരു കുലുക്കവുമില്ലാതെ രണ്ടുപേരില്‍നിന്നും പൈസ വാങ്ങി പോക്കറ്റിലിട്ട് മറ്റേതോ കമ്പാര്‍ട്ട്മെന്റിലേയ്ക്ക്. തലകുനിച്ചിരുന്ന പെണ്‍കുട്ടികള്‍‌ വണ്ടിനില്‍ക്കും മുന്‍പേ തിരുവല്ല സ്റ്റേഷനില്‍‌ ചാടിയിറങ്ങി മറഞ്ഞു.

Tuesday 10 April 2007

ജലജന്തു

സ്കൂളിനു സമീപമായിരുന്നു കുഞ്ഞുമോന്‍‌ ഹോട്ടല്‍‌. ജലജന്തു കിട്ടുന്ന ലോകത്തെ ഏകസ്ഥലം.

പഠിക്കുന്ന കാലത്ത്, അപൂര്‍വമായി ഈ ഹോട്ടലില്‍‌നിന്ന് ഭക്ഷണം കഴിക്കാന്‍‌ യോഗമുണ്ടാ‍യിട്ടുണ്ട്. ഒരു ദോശയ്ക്ക് - ദോശപ്പൊട്ടിന് - 15 പൈസയായിരുന്ന കാലം. കിട്ടുന്ന അലവന്‍സുകൊണ്ട് മൂന്നു ദോശ വാങ്ങി വിശപ്പടക്കുകയും മിച്ചം 5 പൈസ സീക്രട്ട് ഫണ്ടില്‍‌ ഉള്‍പ്പെടുത്തി പൊരിയുണ്ട, റബ്ബര്‍‌മുട്ടായി, പല്ലിമുട്ടായി ആദിയാ‍യവ വാങ്ങിക്കഴിക്കുകയുമായിരുന്നു പതിവ്.

പുരാതനമായ ഹോട്ടലിന്റെ അടുക്കളയെ ഒരു പനംതട്ടി മാത്രം വേര്‍തിരിച്ചിരുന്നതിനാല്‍‌, ഹോട്ടലിനകത്തെ ആകാശവും ഭൂമിയും ഒരുപോലെ ഇരുണ്ടിരുന്നു; വാഷ്ബേസിന്റെ താഴെക്കൂടെ ഒരു ഓട ഒഴുകുന്നുണ്ടായിരുന്നു. കൈകഴുകാന്‍‌ ചരുവത്തില്‍ നിറച്ചുവച്ച വെള്ളത്തില്‍‌ ഭക്ഷ്യാവശിഷ്ടങ്ങള്‍‌ പരല്‍മീനുകളെ കണക്കെ നീന്തിക്കളിച്ചു. കറുത്തിരുണ്ട ബഞ്ചുകള്‍ക്കു മുന്നിലെ കറുത്തിരുണ്ട ഡെസ്ക്കുകള്‍ക്കു മുകളില്‍‌ കറുത്തിരുണ്ട, വരണ്ടുണങ്ങിയ കൈകള്‍‌ ഞങ്ങള്‍ക്ക് ദോശ വിളമ്പിയിരുന്നു. തമോഗര്‍ത്തത്തില്‍‌ കൊള്ളിയാന്‍പോലെ മൊതലാളിയുടെ അനേകം സുന്ദരികളായ മക്കള്‍‌ വെള്ളിപ്പാദസരം കിലുക്കി ഒഴുകിനടന്നു.

കാലം കടന്നുപോയി. അതങ്ങനെതന്നെ വേണമല്ലോ. നാടിനൊപ്പം നാട്ടാരുടെ ദഹനേന്ദ്രിയങ്ങളും വളര്‍ന്നു. ഫാസ്റ്റ്ഫുഡ് മുതല്‍‌ ആഞ്ഞുപിടിച്ചാല്‍ കോണ്ടിനെന്റലും ചൈനീസും‌ വരെ ലഭിക്കുന്ന കടകള്‍‌. കുഞ്ഞുമോന്‍‌ഹോട്ടലും കാലത്തിനൊപ്പം രണ്ടു ചുവടുവച്ചു: കട റോഡിനപ്പുറത്തു നിന്നും ഇപ്പുറത്താക്കി; പേര് മണിയന്‍പിള്ളാസ് റ്റീഷോപ്പ് എന്നു മാറ്റി.

ബാക്കിയെല്ലം പഴയപടി. അധികകാലം ചെല്ലും മുന്‍പേ ഹോട്ടലിനകമെല്ലാം കറുപ്പിച്ചെടുത്തു. കറുത്ത മനുഷ്യര്‍‌ കറുത്ത ദോശയും പൊടി വിതറാത്ത ആമ്പ്ലേറ്റും വിളമ്പി. ആര് എന്ത് കഴിച്ചാലും 7 രൂപ മാത്രം കണക്കുകൂട്ടി വാങ്ങി മൊതലാളി തന്റെ കണക്ക് സാറിനെ സ്മരിച്ചു.

അറുപതിനു മുകളിലുള്ളവര്‍ക്കും ദാരിദ്ര്യവാസികള്‍ക്കും മാത്രമായി ഹോട്ടല്‍‌ ചുരുങ്ങി. പ്രധാന കാരണം മദ്യനിരോധനമായിരുന്നു. മദ്യം കഴിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പോളിസി ഉണ്ടായിരുന്നെങ്കിലും ജലജന്തുവിനു പേരുകേട്ട ഈ ഹോട്ടല്‍‌ രണ്ടാംഗണത്തില്‍പ്പെട്ട ഞങ്ങള്‍ക്ക് ഗ്ര്ഹാതുരത്വമേകി.

എല്ലാരും തിരസ്ക്കരിച്ചതിനാല്‍‌ രസത്തില്‍ ചാടി മ്ര്ത്യു വരിച്ച പരിപ്പുവട, ഉഴുന്നുവട എന്നിത്യാദികളുടെ ട്രേഡ് മാര്‍ക്കായിരുന്നു ജലജന്തു. രസവടയുടെ അടര്‍ത്തിയെടുക്കുന്ന ഓരോ കഷണവും മാത്രുദേഹത്തോടൊട്ടിപ്പിടിക്കാനായി നേര്‍ത്ത വലക്കൈകള്‍‌ നീട്ടി നിലവിളിക്കും. അതു കണ്ടില്ലെന്നു നടിച്ച് രസത്തില്‍ കുഴച്ച് കഴിക്കലാണ് കസ്റ്റമറുടെ ധര്‍മ്മം.

കോഴ്സിലെ മറ്റു വിഭവങ്ങള്‍‌:

ആമ്പ്ലേറ്റ് (കുരുമുളക് പൊടി ഇല്ലാത്തത്) (സിങ്കിള്‍‌/ഡബിള്‍‌) - ഒന്ന്
കരിഞ്ഞ ദോശ - ആവശ്യാനുസരണം
ചമ്മന്തിക്കറി / രസം - "
പപ്പടം - രണ്ട്
ചായ - ഒന്ന്
പഴം (പാളയംതോടന്‍‌ / റോബസ്റ്റ) - ഒന്ന്
വില (കഴിച്ചതെന്തായാലും) - 7 രൂപ

മണിയന്‍പിള്ളാസ് റ്റീഷോപ്പ് ജൈത്രയാത്ര തുടരുകയാണ്.


പിന്‍‌കുറിപ്പ്: ചായക്കട കഥകള്‍ക്കു വിരുദ്ധമായി, മൊതലാളിയുടെ സുന്ദരിമാരായ മക്കള്‍‌ അച്ചടക്കത്തോടെ വളര്‍ന്ന്, മൊതലാളി കണ്ടെത്തിയവന്മാര്‍ക്കൊപ്പം സുഖജീവിതം നയിക്കുന്നു.

Saturday 7 April 2007

ഹണിമൂണ്‍‌ ട്രിപ്

കല്യാണം കഴിഞ്ഞ്, ഹണിമൂണ്‍‌ ട്രിപ്പിന് തയ്യാറായിക്കൊണ്ടിരുന്ന എന്നോട് അമ്മായിഅപ്പന്‍ (ഭാര്യയുടെ അച്ഛന്‍) ‌: "വീട്ടിലുണ്ടാക്കണ ഭക്ഷണവും കഴിച്ച് ഫ്രണ്ടില്‍‌ കാറ്റുംകൊണ്ടിരുന്നാലുള്ള സുഖം എവിടെപ്പോയാലും കിട്ടില്ല."

ഫണ്ടിങ്ങിന് അമ്മായിഅപ്പനെ പ്രതീക്ഷിച്ചിരുന്ന എനിക്കായി, ഹണിമൂണ്‍‌ ട്രിപ്പില്ലാത്ത ദാമ്പത്യം പിറന്നു.

Wednesday 4 April 2007

നെയ്യാറിന്റെ നിലവിളി



ഈ രണ്ടു ഫോട്ടോകള്‍, യാതൊരു മാനിപ്പുലേഷനുമില്ലാതെ, നെയ്യാര്‍ ഡാമിന്റെ അഭിമാനം വീണ്ടെടുക്കാന്‍ നല്‍കുന്നു. (പടം മറ്റു ബ്ലോഗുകളില്‍ കമന്റ് ആയി നല്‍കാന്‍ പറ്റില്ലെന്ന ധാരണയില്‍):