Friday 29 June 2007

ഒരു കോഴിക്കോടന്‍‌ തമാശ

‘തലയ്ക്കുമീതെ ശൂന്യാകാശ’വും പാടി, ഇടയ്ക്കിടെ, പടിപ്പുരയില്‍‌ കാത്തിരിക്കുന്ന ഭാര്യയെ നാട്ടുനടപ്പിന്റെ ഭാഗമായി പിതൃശൂന്യ വാക്കുകളാല്‍‌ ഉച്ചത്തില്‍‌ അഭിസംബോധന ചെ‌യ്തുകൊണ്ട് ആടിയാടി വരികയാണ് അയാള്‍‌. പെട്ടെന്ന് നിന്ന്, വഴിയരികിലെ ഇരുമ്പ് കൂടിനുള്ളിലെ ബോര്‍ഡ് വായിച്ച് പൊട്ടിക്കരയുന്നു:

“അയ്യയ്യോ! കെവി സെബാസ്റ്റിയന്‍‌ വെള്ളമടിക്കുന്നു; മരിക്കുന്നു!”

[110 KV Sub Station
Vellimadukunnu
Marikkunnu (PO)]

Thursday 28 June 2007

നോണ്‍‌വെജ്ജ്

സോഷ്യലിസം അതിന്റെ സമസ്ത പ്രതാപത്തോടെയും വിളയാടിയിരുന്ന സ്ഥലമായിരുന്നു - അല്ല, ആണ് - ആ റെസ്ട്രൊന്റ്. അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് - അത് ഐ.എ.എസ്. കാരനായാലും ശരി, അടിസ്ഥാന ശംബളക്കാരനായാലും ശരി - ഒരേ രീതിയിലുള്ള ‘സ്വീകരണമാണ്’ അവിടെ ലഭിച്ചിരുന്നത്.

സന്ധ്യ കഴിഞ്ഞാല്‍‌ അത്താഴ സമയം. എട്ടുമണി വരെയാണ് ‘നടത്തിപ്പുകാര്‍‌’ അനുവദിച്ചിട്ടുള്ള സമയം. എങ്കിലും നിയമം അനുവദിക്കാത്തതിനാല്‍‌ ‘താമസിച്ചു വരുന്ന...’, പ്രാസം ഒത്ത അഭിസംബോധനയ്ക്ക് പാത്രമാവുന്നവരെയും ‘സല്‍ക്കരിച്ചിരുന്നു.’

കഞ്ഞിയാണ് പ്രധാന വിഭവം. പയറും അച്ചാറുമൊക്കെ കൂട്ടിനുണ്ടാകും. പിഞ്ഞാണപാത്രങ്ങളില്‍‌ വിളമ്പുന്ന അവ അന്തേവാസികള്‍‌ ആവേശത്തോടെ കഴിച്ചുപോന്നു.

ദോഷം പറയരുതല്ലോ, സ്വാദിഷ്ടമായിരുന്നു വിഭവങ്ങള്‍‌. എല്ലാപേരും എന്തോ ദുരന്തത്തെ വരവേല്‍ക്കാനെന്ന മട്ടില്‍‌ നിശബ്ദരായി ഇരുന്ന് കഴിക്കും. കളിയില്ല; ചിരിയില്ല; പരസ്പരം മുഖത്തുപോലും നോക്കില്ല. ഹാളില്‍‌, പിഞ്ഞാണങ്ങളില്‍‌ സ്പൂണ്‍‌ തട്ടിയുണ്ടാകുന്ന, ജലതരംഗത്തെ അനുസ്മരിപ്പിക്കുന്ന, താളാത്മക ശബ്ദം മാത്രം.

അങ്ങനെയുള്ളൊരു സായാഹ്നത്തിലാണ് ആ ഉദ്യോഗസ്ഥന്‍‌ ഭക്ഷണം കഴിക്കുവാനായി അവിടെ വന്നിരുന്നത്. നാട്ടില്‍‌ പ്രതാപത്തോടെ വകുപ്പിനെ വിറപ്പിച്ച് വിരാജിക്കുന്നയാള്‍‌. എന്തിനും ഏതിനും ഓര്‍ഡര്‍ലികള്‍‌. മന്ത്രിമാര്‍‌പോലും ബഹുമാനത്തോടെ മാത്രം ഇടപെടുന്നായാള്‍‌...

ഇവിടെ വന്നപ്പോഴേ അത് ഫീല്‍‌ ചെയ്തു - ഒരു അവഗണന. പ്രത്യേകിച്ച് യാതൊരുവിധ ബഹുമാനപ്രകടനങ്ങളും - തല ചൊറിയല്‍‌, വിഡ്ഡിച്ചിരി, നട്ടെല്ലു വളച്ചുള്ള തൊഴല്‍‌ ആദിയായവ - ആരും പ്രകടിപ്പിച്ചുകണ്ടില്ല.

കാര്യങ്ങളങ്ങനെയായതിനാല്‍‌, ചെറിയൊരു കരുതലോടെയാണ് പെരുമാറിയത്. ഒഴിഞ്ഞ കസേര തന്നെ വിമാനത്താ‍വളത്തില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന ആ ഡ്രൈവറുടെ അടുത്തു മാത്രം. ആരും എഴുന്നേറ്റുതരുമെന്ന് പ്രതീക്ഷിക്ക വയ്യ. കഴിഞ്ഞ രണ്ടുദിനങ്ങളിലെ അനുഭവം അതാണ്. തത്കാലം അയാളുടെ അടുത്ത് തന്നെ ഇരിക്കാന്‍‌ അദ്ദേഹം തീരുമാനിച്ചു. അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ? ഏയ്, തോന്നലാകും.

ഇരുന്നു. ഭാഗ്യം! താമസിയാതെ കഞ്ഞി വന്നു. സ്പൂണ്‍‌ മുക്കിയെടുത്തു. ഒരു പാറ്റ കയറിവന്നു. എന്തുചെയ്യും? ചുറ്റും നോക്കി. എല്ലാരും ഏകാഗ്രതയോടെ കഞ്ഞി കഴിക്കുന്നു. പതുക്കെ പാത്രത്തിലേയ്ക്കുതന്നെ തട്ടി. വിഷമം, സങ്കടം, ദേഷ്യം... എല്ലാംകൂടി ഒന്നും ചെയ്യാന്‍‌ പറ്റാത്ത അവസ്ഥയില്‍ സ്ഥംഭിച്ചിരിക്കുമ്പോള്‍‌ ഡ്രൈവറുടെ അടക്കിപ്പിടിച്ച ചോദ്യം:
“പാറ്റ കിട്ടി; അല്ലേ?”

അദ്യേം: “ഉം...”

ഡ്രൈവര്‍‌: “അവന്മാരറിയണ്ട; നോണ്‍‌വെജ്ജിന് ചാര്‍ജ് ചെയ്യും!”

കണ്ണില്‍‌ ഇരുട്ട് കയറിയ അദ്യേം മെല്ലെ പുറത്തേയ്ക്ക് നടന്നു; വിശപ്പ് ലേശവുമില്ലാതെ.

Tuesday 26 June 2007

വെടിയിറച്ചി

മധ്യകേരളത്തിലെ പ്രസിദ്ധമായ ആ ചായക്കടയില്‍‌ സുഹൃത്തും അങ്കിളുമായി കയറി. സുഹൃത്തിന്റെ ജീവിതാഭിലാഷമായ വെടിയിറച്ചി കഴിക്കലായിരുന്നു ഉദ്ദേശ്യം.

കപ്പയും പുറകേ വെടിയിറച്ചിയും വന്നു. പ്ലേറ്റില്‍‌ തേങ്ങാപ്പീര മാത്രം! ഒളിഞ്ഞും തെളിഞ്ഞും അവിടവിടെ ഓരോ ഇറച്ചിക്കഷണം.

അത് തപ്പിയെടുത്ത് കപ്പ കഴിച്ച ശേഷം അങ്കിള്‍‌ ബെയററെ അടുത്ത് വിളിച്ചു. ടിപ്പ് പ്രതീക്ഷിച്ച് നിന്ന ബെയററോട് അങ്കിള്‍‌: “എന്നതാ, ഇവിടെ തേങ്ങയാണോ വെടിവച്ചിടുന്നത്?”

Friday 15 June 2007

കടല പ്രഥമന്‍‌

എങ്ങനെ സംഭവിച്ചതെന്നറിയില്ല. ആ ഓണാവധിയില്‍‌ ഏറ്റവും അരസികേഷുവായ ഒരു മാമന്റെ (അമ്മയുടെ സഹോദരന്‍‌) വീട്ടില്‍‌ ഞാന്‍‌ ഒറ്റപ്പെട്ടുപോയി. എല്ലാപേരും ഓണാഘോഷം കാണുവാന്‍‌ പോയിരിക്കുന്നു. വീട്ടിലാണെങ്കില്‍‌ കറണ്ടുമില്ല. അതിശക്തമായ വിശപ്പ്. വലിയ മാനസിക അടുപ്പമില്ലാത്തതിനാല്‍‌ അമ്മാവനോട് ചോദിക്കുവാന്‍‌ മടി. ഒരു ചിമ്മിനിവിളക്കിന്റെ വെട്ടത്തില്‍‌, ‘പരീക്ഷ എളുപ്പമായിരുന്നോ?’ തുടങ്ങിയ മരുഭൂമി പോലുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍‌ ഒരു ഒന്‍പതാംക്ലാസുകാരന്‍‌ ‘ഇതില്‍ഭേദം സ്കൂളില്പോകുന്നതാണ്’ എന്നു ചിന്തിക്കുന്ന സമയം.

ഇതേസമയം മറ്റെല്ലാവരും നഗരത്തില്‍‌ ഓണാഘോഷം കണ്ടു രസിക്കുകയായിരിക്കുമെന്ന ചിന്തയുംകൂടിയായപ്പോള്‍‌ ദഹനരസങ്ങള്‍‌‌ അധികമായി ഉത്പാദിപ്പിക്കപ്പെട്ടു. അവസാനം ലജ്ജയുടെ മുളമറയെ വിശപ്പ് തള്ളിനീക്കിയ നിമിഷത്തില്‍‌, ‘എനിക്ക് വെശക്ക്ണ്’ എന്നങ്ങ് പറയുകയും, അത് പ്രതീക്ഷിച്ചിരുന്നെന്ന മട്ടില്‍‌ യാക്കിനെപ്പോലെ മാത്രം ചലിച്ചിരുന്ന അങ്കിള്‍ജി വാലില്‍‌ ചവിട്ടുകൊണ്ട നായകണക്കെ ചാടിയെണിറ്റ് അടുക്കളയിലേയ്ക്ക് പായുകയും ചെയ്തു.

ഇരുണ്ട വെളിച്ചത്തില്‍‌ തണുത്ത ഭക്ഷണം. നിരാശ തോന്നുന്ന കറികള്‍‌. എന്നാല്‍‌, സമീപത്തായി വലിയൊരു ഗ്ലാസില്‍‌ വച്ചിട്ടുള്ള കടല പ്രഥമന്‍‌ രസനാനാളികളെ ഉത്തേജിപ്പിച്ചു. ലാലാരസം വായില്‍‌ നിറഞ്ഞു. വീണ്ടും യാക്കിന്റെ ഭാവത്തിലേയ്ക്ക് കുടിയേറിയ അങ്കിളിനെ മറന്ന് ഞാന്‍‌ തണുത്ത ചോറ് വാരി വിഴുങ്ങി. ഇതൊക്കെ ഒന്നു തീര്‍ത്തിട്ടുവേണം കടലപ്പായസം കഴിക്കുവാന്‍‌. കൈ കഴുകാന്‍‌ നില്‍ക്കാതെ ഗ്ലാസെടുത്ത് ഒരു കമഴ്ത്ത്!

എന്തിനധികം! തണുത്ത, കങ്ങിയ ആ പരിപ്പുകറി തൊണ്ടയില്‍‌ കരിങ്കല്ലുപോലെ തടഞ്ഞു. മാമന്‍‌ എന്തു വിചാരിക്കും! ആദ്യ സിപ്പ് വിഴുങ്ങി. ഗ്ലാസ് താഴെ വച്ചപ്പോള്‍‌ അങ്കിളിന്റെ നിര്‍വികാരമായ ചോദ്യം: ‘പായസമെന്ന് വിചാരിച്ചു, അല്ലെ?’

‘അന്നം കൊടുത്ത അമ്മാവനെ സ്കൂള്‍‌ വിദ്യാര്‍ത്ഥി അമ്മികൊണ്ടിടിച്ചു കൊന്നു’ എന്ന തലവാചകം അടുത്ത ദിനത്തിലെ പത്രത്തില്‍‌ ഞാന്‍‌ കണ്ടു; പിന്നെ, അങ്ങനെയല്ല എന്ന മട്ടില്‍‌ തലയാട്ടി.
അപ്പോള്‍‌ അടുത്ത ചോദ്യം: ‘പരിപ്പ് ഇങ്ങനെ കഴിക്കാനാ നെനക്കിഷ്ടം?’

വിധവയാക്കപ്പെട്ട മാമിയുടെ നിലവിളി കര്‍ണപുടങ്ങളെ വിങ്ങിക്കവെ, ‘തന്നെ.... തന്നെ’ എന്ന് യാന്ത്രികമായി തലയാട്ടി, ഗ്ലാസ് വീണ്ടും ഞാന്‍ വായിലേയ്ക്കു കമഴ്ത്തി...

Friday 8 June 2007

മൂലധനം

വി.പി. സിങ് ഭരിക്കുന്ന കാലം. ചായക്കടയില്‍നിന്നും ബാര്‍ബര്‍ഷാപ്പില്‍നിന്നും രാഷ്ട്രീയ ചര്‍ച്ചകള്‍‌ കൂടുപൊട്ടിച്ച് പുറത്തുചാടി പടര്‍ന്നു പന്തലിച്ചു രണ്ടാള്‍‌ മുഖത്തുനോക്കിയാല്‍‌ രാഷ്ട്രീയം പറയുന്ന അവസ്ഥ. സംവരണം തന്നെ വിഷയം.

അതുപോലുള്ള ഒരു ചെറിയ വാക്കുതര്‍ക്കമായിരുന്നു തുടക്കത്തില്‍‌ അത്. ഒരാള്‍‌ കറകളഞ്ഞ മാര്‍ക്സിസ്റ്റുകാരന്‍‌. മറ്റൊരാള്‍‌ ശക്തനായ ജനതാദള്‍‌.
വിഷയം: സാമ്പത്തിക/ജാതി സംവരണവും.

ആളുകൂടി; ആവേശം കൂടി. സ്ടഡിക്ലാസിലെ വൈദഗ്ധ്യം വച്ച് മാര്‍ക്സിയന്‍വെട്ടുമായി വിപ്ലവകാരി മുന്നേറിയപ്പോള്‍‌ തടുക്കാന്‍‌ തത്ത്വശാസ്ത്രങ്ങളില്ലാതെ ദളം പതറി. ജനം പുച്ഛത്തോടെ നോക്കുന്നു; തോല്‍ക്കുന്നവന്റെ മേല്‍‌ ചവിട്ടിക്കേറാനുള്ള ആ കാലാതീതമായ ത്വരയോടെ.

നിസ്സഹായതയുടെ കയത്തില്‍‌ നീന്തിനടന്ന ജനതാക്കാരന്‍‌ പെട്ടെന്ന് ഒരുള്‍വിളിയാലെന്നപോലെ തിരിഞ്ഞു സഖാവിനെ തറപ്പിച്ചു നോക്കിയിട്ടൊരു ചോദ്യം:
"നീ ദാസ് കാപിറ്റല്‍‌ വായിച്ചിട്ടുണ്ടോടാ?"

സഖാവൊന്നമ്പരന്നു. സംവരണവുമായി ഈ പുസ്തകത്തിനെന്തു ബന്ധം? ഇനി അഥവാ ജര്‍മ്മനിയിലും ജാതി ഹിന്ദുക്കളുണ്ടോ? സ്റ്റഡിക്ലാസുകള്‍‌ മനസ്സിലിട്ടു മഥിച്ചിട്ട് യാതൊരു പരിഹാരവും കിട്ടാതെ, വെറുതെ വിഡ്ഡിയാകണ്ട എന്നുകരുതി "ഇല്ല" എന്നു പറഞ്ഞു.

"പിന്നെ നിന്നോട് സംസാരിച്ചിട്ടു കാര്യമില്ല." പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടിയ ദള്‍കാരന്‍‌ തറപ്പിച്ചു പ്രസ്താവിച്ചു.

കേട്ടുനിന്നവര്‍ക്കൊരു കണ്‍ഫ്യൂഷന്‍‌. ‘ദാസ് കാപിറ്റല്‍‘ വായിക്കാത്ത സഖാവുമായി ചര്‍ച്ച വേണമോ വേണ്ടയോ? അതില്‍‌ സംവരണത്തെപ്പറ്റി വിശദീകരിച്ചുട്ടുണ്ടോ? വായിക്കാത്തത് അബദ്ധമായോ? എന്നിത്യാദി ചിന്തകളാല്‍‌ അവര്‍‌ ദള്‍കാരനെ ത്തന്നെ പിന്താങ്ങാന്‍‌ തീരുമാനിച്ചു.

ദാസ് കാപിറ്റല്‍‌ പഠിപ്പിച്ചിരുന്ന സ്ടഡിക്ലാസില്‍‌ കയറാതിരുന്നതിന് സ്വയം ശപിച്ച് സഖാവ് തലകുമ്പിട്ട് യാത്രയായി.

‘സംവരണ ചര്‍ച്ചയില്‍‌ മൂലധന വായനയുടെ പ്രാധാന്യം‘ എന്ന വിഷയം തുടര്‍ചര്‍ച്ചയായി ജനം ഏറ്റെടുക്കേ സോഷ്യലിസത്തിന് കമ്യൂണിസത്തിന്മേലുണ്ടാ‍യ വിജയം കാണാന്‍‌ ജെ.പി.യില്ലാത്തതോര്‍ത്ത് ജനതാദള്‍‌കാരന്‍‌ ദു:ഖിച്ചു.

Saturday 2 June 2007

ക്ഷേമനിധി

നാട്ടില്‍‌ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:

നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...

എന്നാല്‍‌, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍‌ നൂല്‍ കോര്‍ക്കുമ്പോള്‍‌ നൂല്‍‌ പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?