Friday 26 September 2008

അധ്യായം 5



ഗംഗോത്രി ജലപാതം: നദിയുടെ മറുകരയില്‍ നിന്നുള്ള ദൃശ്യം. താഴെ ശിവലിംഗരൂപത്തിലുള്ള പാറയിലേയ്ക്കാണ് പതനമെന്ന് വിശ്വാസം.

ഗംഗോത്രി. പൂര്‍വികരുടെ പാപപരിഹാരാര്‍ഥം, ഭഗീരഥന്‍‌ തപസ്സനുഷ്ഠിച്ച് ഭൂമിയിലെത്തിച്ച ആകാശഗംഗയുടെ വന്യമായ പതനം ഇവിടെയാണ്. ആ ജലപാതത്തിനു താഴെ ശിവലിംഗമുണ്ടെന്നും തണുപ്പുകാലത്ത് നദി വരളുമ്പോള്‍‌ അത് പ്രത്യക്ഷമാകുമെന്നും വിശ്വാസം. മുകളില്‍‌ പുഴയുടെ വലതുവശത്ത് ഗംഗാദേവി ക്ഷേത്രം. ഭഗീരഥന്‍‌ ശിവനെ ധ്യാനിച്ചിരുന്നതെന്ന് കരുതപ്പെടുന്ന, തണുപ്പുകാലത്തു മാത്രം ദൃഷ്ടിഗോചരമായ, വെണ്‍ശിലകളില്‍‌ തീര്‍ത്തതും മൂന്നു നൂറ്റാണ്ടു പഴക്കമുള്ളതും ഇരുപതാം നൂറ്റാണ്ടില്‍‌ പുതുക്കിപ്പണിതതുമായ ഗംഗോത്രി ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. തണുപ്പുകാലത്ത് വിഗ്രഹം സമതലത്തിലെ മുഖിമാത് ഗ്രാമത്തില്‍‌ കൊണ്ടുപോയി ആരാധിക്കുന്നു.

പാലം കടന്ന് മറുകര ചെന്നാല്‍‌ ആശ്രമങ്ങള്‍‌. അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് ഞാന്‍‌ മധുര സ്വാമി പറഞ്ഞ ആശ്രമത്തിലെത്തി. ചിരപരിചിരരെപ്പോലെ, എന്നാല്‍‌ തെല്ലദ്ഭുതത്തോടെ, തുടര്‍ന്നങ്ങോട്ട് പലയാവര്‍ത്തി കേള്‍ക്കേണ്ടിവന്ന അതേ ചോദ്യം: “അകേലെ ഹെ?“ (ഒറ്റയ്ക്കാണോ?) കറുത്ത് മെലിഞ്ഞ, അധികം ഉയരമില്ലാത്ത സൌമ്യനായ ഒരു സാധു. മനോഹരമായി ഇങ്ലിഷ് സംസാരിക്കുന്ന, തെക്കെ ഇന്‍ഡ്യന്‍‌ ച്ഛവിയുള്ള ആ യോഗിക്ക് ഞാന്‍‌ മലയാളിയാണെന്നറിഞ്ഞ് അദ്ഭുതം ഇരട്ടിച്ചു. ഭക്ഷണം കഴിച്ചിട്ടാണ് വന്നതെന്നറിഞ്ഞപ്പോള്‍‌, വിശ്രമിക്കുന്നില്ലെങ്കില്‍‌ തന്നോടൊപ്പം വരുവാന്‍‌ അദ്ദേഹം ക്ഷണിച്ചു.

ഉച്ച തിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ധാരാളം സമയമുണ്ട്. രാവിലെ ഗോമുഖിലേയ്ക്കു പോകുവാന്‍‌ ഗൈഡിനെ ഏര്‍പ്പാടാക്കിത്തന്നു. ആശ്രമത്തിലെ മറ്റുള്ളവരും സഹായമനസ്ഥിതിക്കാരായിരുന്നു. ബാഗ് മുറിയില്‍‌ വച്ചു. എന്നിരിക്കിലും ഉള്ളില്‍‌ ഒരു ഭയമുണ്ടായിരുന്നു. ആരെങ്കിലും അത് പരിശോധിച്ചാ‍ല്‍‌ - ബക്കാര്‍ഡിയെങ്ങാനും കണ്ടെടുത്താല്‍‌ - ആശ്രമ ചട്ടങ്ങള്‍ക്കു വിരുദ്ധമാകുമോ എന്നൊരു സന്ദേഹം. എങ്കിലും പെട്ടി കാമറയുമായി അദ്ദേഹത്തോടൊപ്പം‌ പുറത്തേയ്ക്കു പോയി. കൂടെ മുട്ടനാടിനെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ഒരു ഗഡ്വാളി അനുയായിയുമുണ്ട്. അയാള്‍‌ നെറ്റിയില്‍‌ അണിഞ്ഞിരുന്ന വലിയ കുങ്കുമപ്പൊട്ട് സ്വതവേയുള്ള ക്രൌര്യത്തിന് ആക്കംകൂട്ടി.ആശ്രമമുറ്റത്ത് മഠാധിപതി നില്‍പ്പുണ്ടായിരുന്നു. എന്നെനോക്കി മന്ദഹസിച്ചതുപോലെ തോന്നി. പലര്‍ക്കും പല നിര്‍ദ്ദേശങ്ങള്‍‌ നല്‍കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

ഞങ്ങള്‍‌ മൂവരുമായി ആദ്യം ഗംഗോത്രി പതനത്തിന്റെ മറുകരയില്‍‌ പൈന്‍‌ വൃക്ഷങ്ങള്‍‌ തങ്ങിയ ചരിവില്‍‌ ചെന്നു. ഞാന്‍‌ ഓരോ ചുവടുവയ്ക്കുമ്പോഴും ആ സാധു, എന്റെ പേര് സ്നേഹത്തോടെ ഉറക്കെ വിളിച്ച് സൂക്ഷിക്കുവാന്‍‌ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍‌ ഗഡ്വാളി നേരെ വിപരീതമായി, അപക്വമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ നേടി. ഫോട്ടോയ്ക്ക് പോസ് ചെയ്യുവാന്‍‌ അയാള്‍‌ വളരെയേറെ ഉത്സാഹിച്ചു. ഗംഗാതീരത്തെ ഭൂര്‍ജ്ജവൃക്ഷതോപ്പിലൂടെ എന്നെ അവര്‍‌ കുറേ ഉള്ളിലേയ്ക്ക്, ഗോമുഖിന് താഴേയ്ക്ക്, കൊണ്ടുപോയി. ആ അനുചരന്‍‌ ഉള്ളില്‍‌ ലേശം അസ്വസ്ഥതയുണ്ടാക്കി. ഗംഗയിലേയ്ക്കെങ്ങാന്‍‌ തട്ടിയിട്ടാല്‍‌ തെളിവൊന്നും അവശേഷിക്കില്ല. എന്നാല്‍‌ യോഗിയുടെ സൌമ്യപ്രകൃതം - എന്നോട് കാട്ടുന്ന പ്രത്യേക മമത - അത് ആശ്വാസമായി. കുറേ നടന്ന്, ഉള്‍ക്കാട്ടിലൊരിടത്ത്, ചെങ്കുത്തായ ചരിവില്‍‌ അവര്‍‌ പുതുതായി നിര്‍മ്മിക്കുന്ന ഗുഹയിലെത്തി. വലിയൊരു പാറയിടുക്കിലാണ്, ബാക്കി മണ്‍കട്ടകള്‍‌ വച്ചുകെട്ടി ഒരു റൂം ചെയ്തിരിക്കുന്നത്. അപ്പോഴും ഒന്നുരണ്ടുപേര്‍‌ അവിടെ പണിക്ക് ഉണ്ടായിരുന്നു.

Wednesday 24 September 2008

ആകാശഗംഗയുടെ അരികെ IV

അധ്യായം 4


ചെമ്മരിയാടുകളുടെ കരച്ചില്‍‌ കേട്ടാണുണര്‍ന്നത്. നേരം നന്നേ വെളുത്തിരിക്കുന്നു. വണ്ടി ഒരു ചെറിയ കവലയില്‍‌ നിറുത്തിയിരിക്കുകയാണ്. താഴെ അഗാധമായ മലഞ്ചരിവ്. വഴിവക്കില്‍‌ നിറയെ ചെമ്മരിയാട്ടിങ്കൂട്ടം. മാടക്കടകളില്‍‌ ചായയും റൊട്ടിയും.

എല്ലാപേരും ചായയും മറ്റും കഴിച്ച് നവോന്മേഷം കൈവരുത്തിയെങ്കിലും പൊതുവെ ഒരു മ്ലാനത വണ്ടിക്കുള്ളില്‍‌ നിലനിന്നിരുന്നു. ദുര്‍ഘടമാ‍യ പാതയിലൂടെ നിത്യാഭ്യാസിയായ ഡ്രൈവര്‍ അനായാസം വാഹനമോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ചെറിയൊരു ഇരുമ്പു തൂക്കുപാലമടുത്തപ്പോള്‍‌ വണ്ടി നിന്നു. പിന്നെ അസ്വാഭാവികമായ കരുതലോടെ മെല്ലെ മുന്നോട്ട്. പാലത്തില്‍‌ വണ്ടി കയറിയപ്പേള്‍‌ വെറുതെ എത്തിനോക്കി. ഞടുങ്ങിപ്പോയി. കൂറ്റന്‍‌ പാറ, കീഴ്ക്കാംതൂക്കായി ചെത്തിമാറ്റിയപോലെ പത്തോ പതിനഞ്ചോ അടി വീതിയില്‍‌, അത്യഗാധതയില്‍ക്കൂടി ഗംഗ (അതോ കൈവഴിയോ?) പായുന്നു; ശബ്ദരഹിത ആക്ഷന്‍‌ ചിത്രം പോലെ! എങ്ങാനും താഴേയ്ക്കു വീണാല്‍‌ രക്ഷയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

വീണ്ടും വിരസമായ യാത്ര. ചെറു മയക്കം. ഉച്ചത്തിലുള്ള സംസാരം കേട്ടുണര്‍ന്നു. വണ്ടി നിര്‍ത്തിയിരിക്കുകയാണ്. എല്ലാപേരും പുറത്തേയ്ക്കിറങ്ങുന്നു. മുന്നിലും ഏതാനും വാഹനങ്ങള്‍‌. അതിനു മുന്നില്‍‌ റോഡ് അപ്രത്യക്ഷമായിരിക്കുന്നു. നിറയെ ശിലാഖണ്ഡങ്ങളും ചെളിയും. മണ്ണിടിച്ചില്‍‌! (mudslide).

ഇനി ബോര്‍ഡര്‍‌ റോഡ്സിന്റെ എസ്കലേറ്ററുകള്‍‌ വന്ന് ഇവ മാറ്റിയാലേ വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാനൊക്കൂ. അതല്ലെങ്കില്‍‌ ചെളി മുറിച്ചുകടന്ന് ഒരു കിലോമീറ്റര്‍‌ മുന്നോട്ട് പോയാല്‍‌ ഒരു ഗീസര്‍‌ ഉണ്ട്. അവിടെ കുളിച്ച് വിശ്രമിച്ചിട്ട് വീണ്ടും മുന്നോട്ട് നടന്നാല്‍‌ ജീപ്പ് വാടകയ്ക്ക് ലഭിക്കും.



മുട്ടളവ് ചെളിയില്‍ക്കൂടി മറുകണ്ടമെത്തി. ഗീസറിനു താഴെ പകുതി അന്തരീക്ഷത്തിലും പകുതി റോഡുവക്കിലുമായി നിര്‍മ്മിച്ചിരിക്കുന്ന ചായക്കടയില്‍‌ ചായയും സബ്ജിയും കഴിക്കാനിരുന്നു. അടുത്ത്, എങ്ങോ കണ്ടുമറന്ന മുഖം. സൌമ്യമായ ചിരി.



പളനിസ്വാമി പൂര്‍വാശ്രമത്തില്‍‌ നേവി ഉദ്യോഗസ്ഥനായിരുന്നു. അജ്ഞാത കാരണങ്ങളാ‍ല്‍‌ ജോലി ഉപേക്ഷിച്ച് ഇവിടെ വന്നു. 15 കൊല്ലമായി. ഗംഗോത്രിയില്‍‌ സൌജന്യ താമസവും ഭക്ഷണവും നല്‍കുന്ന ആശ്രമത്തിന്റെ വിശദാംശങ്ങള്‍‌ പറഞ്ഞുതന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍‌ സ്വാമിയുടെ പേര് പറഞ്ഞാല്‍‌ മതിയാകുമെന്നും പറഞ്ഞ് അദ്ദേഹം സന്തോഷത്തോടെ എന്നെ യാത്രയാക്കി. ചൂടുവെള്ളത്തിലെ കുളിയും ചായയും ഒരു നവോന്മേഷം എനിക്ക് പകര്‍ന്നുതന്നു. മുന്‍പറഞ്ഞ കവലയില്‍‌ അധികം വൈകാതെ ഞങ്ങളെത്തി.

ഒന്നിലധികം ജീപ്പുകള്‍‌ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍‌ ഗംഗോത്രിയിലേയ്ക്ക് അവരോട് വിലപേശി. എന്നാല്‍‌, തമ്മില്‍‌ത്തമ്മില്‍‌ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് അവര്‍‌ ചെയ്തത്. ഞങ്ങളുടെ നിര്‍ബന്ധിക്കലും അവരുടെ ഉഴപ്പലുമായി കുറച്ചുസമയം നീങ്ങി. അപ്പോഴതാ, ഉത്തര്‍കാശിയില്‍‌ നിന്നും ഞങ്ങള്‍‌ കയറിയ വണ്ടി കാലിയായി വരുന്നു! അതേ ചിരിയോടെ അവര്‍‌ ഞങ്ങളോട് വണ്ടിയില്‍‌ കയറിപ്പോകാന്‍‌ പറഞ്ഞു. അല്ലെങ്കിലും, പൊതുവേ ഗഡ്വാളികള്‍‌ സത്യസന്ധരും ആദര്‍ശനിഷ്ഠയുള്ളവരുമത്രേ. ഞാന്‍‌ നാട്ടിലെ സമാന്തര സര്‍വീസുകാരെ ഒരുനിമിഷം സ്മരിച്ചു.

Monday 22 September 2008

ആകാശഗംഗയുടെ അരികെ III

അധ്യായം 3


മനസ്സിടിഞ്ഞു. ഇപ്പോള്‍‌തന്നെ തിരികെ പോയാലോ? ഛെ! എല്ലാപേരും കളിയാക്കും. എന്തായാലും ഉത്തര്‍കാശിയിലേയ്ക്കുള്ള ബസില്‍‌, പുറംകാഴ്ചകള്‍‌ക്കിടം നല്‍കാന്‍‌ വളരെ നേരം മനസ്സ് അനുവദിച്ചില്ല. നല്ല തണുപ്പ്. തെളിഞ്ഞ ആകാശം. ഇടയ്ക്കൊക്കെ വണ്ടി നിറുത്തുന്നുണ്ടായിരുന്നു. ഋഷികേശിലും വണ്ടി നിന്നു. എന്നാല്‍‌, പുറത്തേയ്ക്കിറങ്ങാന്‍‌ തോന്നിയതേയില്ല. മുന്‍പും വന്നിട്ടുള്ളതിനാലും മനസ് മടുത്തിരുന്നതിനാലും പിന്നെ സ്വതേയുള്ള, സൈഡ് സീറ്റ് കിട്ടിയാലുള്ള മാനസികാവസ്ഥയാലും സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.


ലക്ഷ്മണ്‍ ജുല: ഋഷികേശില്‍ ഗംഗയ്ക്കു കുറുകെയുള്ള തൂക്കുപാലം. ഗംഗ ആദ്യമായി സമതലത്തിലെത്തുന്നത് ഇവിടെയാണ്. പാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്രയുടെ തുടക്കവും ഇവിടെയത്രെ. മറുകരയില്‍ക്കൂടിയാണ് വനത്തിനുള്ളിലുള്ള നീല്‍കണ്ഠ് ക്ഷേത്രത്തിലേയ്ക്കുള്ള കാനനപാത.ശിവരാത്രിക്ക് അവിടെ വലിയ ഉത്സവം നടക്കും.


വീണ്ടും മുന്നോട്ട്. അവിടവിടെ കാലിക്കൂട്ടങ്ങളുമായി പെണ്‍കുട്ടികള്‍‌. സൂചിതാഗ്രമരങ്ങള്‍‌ തിങ്ങിയ മലഞ്ചെരിവുകള്‍‌.കാനനഭംഗിയില്‍‌ സഹ്യന്റെ ഏഴയലത്ത് ഇവയൊന്നും വരില്ലെന്ന് മനസ്സിലോര്‍ത്ത് ആശ്വസിച്ചു. ഉച്ചയോടെ വണ്ടി ടെഹ്­രി പട്ടണത്തിലെത്തി. ഇനി ഊണ് കഴിഞ്ഞേയുള്ളൂ യാത്ര. എല്ലാപേരും പുറത്തേയ്ക്കിറങ്ങി.

ടെഹ്‌രി. ജലനര്‍ത്തകിയുടെ പാദങ്ങളിലെ ആദ്യ ബന്ധനം! ടെഹ്‌രി അണക്കെട്ട്! “ഞങ്ങളുടെ കണ്ണീരില്‍ തീര്‍ത്ത അണക്കെട്ട്” എന്ന് സുന്ദര്‍ലാല്‍‌ ബഹുഗുണ വിലപിച്ചിടം.ഡാം നിര്‍മ്മാണം പുരോഗമിക്കുന്നേയുള്ളൂ. നദിയെ മലതുരന്ന് മറ്റൊരു വശത്തുകൂടി തിരിച്ചുവിടുകയാണ്. അഭിനവ ഭഗീരഥന്‍ കാട്ടിയ വഴിയിലൂടെ ഗംഗ നമ്രശിരസ്കയായി, ശാന്തമായൊഴുകുന്നു; പട്ടണം നദിയുടെ അരികില്‍‌ പരിത്യക്തനായ കാമുകനെപ്പോലെ, ഏതുനിമിഷവും ജലനിമഞ്ജനത്തിന് തയ്യാറായി നിസ്സയായതയോടെ. ആസന്നമായ കുടിയൊഴിപ്പിക്കല്‍‌ അംഗീകരിച്ച മട്ടിലാണ് സ്ഥലവാസികള്‍‌. അല്ലാതെന്തുചെയ്യാന്‍‌ എന്നൊരു മനോഭാവം അവര്‍ക്കിടയില്‍‌ വളര്‍ത്തിയെടുത്തിട്ടുണ്ട്.

ടെഹ്‌രി ഡാം സൈറ്റ്: ബന്ധനത്തിനു മുന്‍പുള്ള ദൃശ്യങ്ങള്‍





1978-ല്‍‌ നിര്‍മാണംതുടങ്ങുമ്പോള്‍‌ മൊത്തം ചെലവ് കണക്കുകൂട്ടിയിരുന്നത് 4 ദശലക്ഷം അമേരിക്കന്‍‌ ഡോളറായിരുന്നത് ഇപ്പോള്‍‌ ഒന്നേകാല്‍‌ ബില്യന്‍‌ കഴിഞ്ഞിരിക്കുകയാണ്. അനേകം ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനിടെ അഴിമതിക്കേസുകളിലായി. ഇവിടത്തെപ്പോലെതന്നെ കാര്യങ്ങള്‍‌ അവിടെയുമെന്ന് സാരം! പരിസ്ഥിതി വാദികളുടെയും തദ്ദേശവാസികളുടെയും എതിര്‍പ്പും 112 ഗ്രാമങ്ങളുള്‍പ്പെടെ ടെഹ്‌രി പട്ടണത്തിലെ ഒരു ലക്ഷത്തിലധികം ജനങ്ങളെ പുതിയൊരു ടെഹ്‌രി പട്ടണം നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നതും താമസത്തിനു കാരണമായി.

സ്ഥലമൊക്കെ കണ്ട്, വലിയ പാലം കടന്ന്, ചുറ്റിത്തിരിഞ്ഞു പട്ടണത്തിലേയ്ക്ക് ഞങ്ങള്‍‌ പതിയെ നീങ്ങി. മഴപെയ്തു മാറിയപോലെ റോഡെല്ലാം ചെളിയായിരുന്നു. പാലത്തിനു നടുവില്‍നിന്ന് കലങ്ങിവരുന്ന ഭാഗീരഥിയെ നോക്കി. പറയാനുള്ളത് മറന്ന ഗ്രാമീണ പെണ്‍കൊടിയെപ്പോലെ, പുഴ ഞങ്ങള്‍ക്കുപിന്നിലെ ഗുഹയ്ക്കുള്ളിലേയ്ക്കോടി മറഞ്ഞു. (ഒരു വര്‍ഷത്തിനു ശേഷം, ടണല്‍‌ അടയ്ക്കുകയും അതേത്തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാവുകയും ചെയ്തു.)

വണ്ടി ഞങ്ങള്‍ക്കായി കാത്തുകിടന്നിരുന്നു. പറഞ്ഞ സമയത്ത് തന്നെ എല്ലാപേരും മടങ്ങിയെത്തിയതിനാല്‍‌ അധികം വൈകാതെ യാത്ര തുടര്‍ന്നു. വൈകുന്നേരത്തോടെ ഉത്തര്‍കാശിയില്‍‌ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍‌ പരിചയപ്പെട്ട ഒരു രാജസ്ഥാന്‍‌ ദമ്പതികള്‍‌, അവര്‍‌ ഉത്തര്‍കാശിയില്‍‌ തങ്ങുന്ന ഒരു മഠത്തിലേയ്ക്ക് എന്നെയും കൂട്ടി. കേരളത്തില്‍നിന്ന് ഏകനായി ഗംഗോത്രിയിലേയ്ക്ക് പുറപ്പെടുന്നവന്‍‌ എന്നൊരു പരിഗണന അതിനകം എനിക്കു ലഭിക്കുവാന്‍‌ തുടങ്ങിയിരുന്നു. ഗംഗയുടെ തീരത്തുള്ള ആ മഠം മനോഹരവും അത്യന്തം വൃത്തിയുള്ളതുമായിരുന്നു. ഏതാനും കല്പടവുകളിറങ്ങിച്ചെന്നാല്‍‌ വേണമെങ്കില്‍‌ നദിയില്‍‌ കുളിക്കാം. പട്ടണത്തിലെ തിരക്കില്‍‌ നിന്ന് വിട്ട്, എന്നാല്‍‌ അധികം അകലെയല്ലാത്ത, ആ വെടിപ്പാര്‍ന്ന മഠത്തിലെ താമസം ആസ്വാദ്യകരമായിരുന്നു. ബാഗ് വച്ചശേഷം തിരിച്ച്, ബി­എസ്­എന്‍‌എല്ലില്‍‌ നിന്ന് പെന്‍ഷന്‍‌ പറ്റിയ ദമ്പതികള്‍ക്കൊപ്പം പട്ടണത്തിലേയ്ക്കു വന്നു. രാവിലെ പുറപ്പെടുവാനുള്ള വാഹനമൊക്കെ ഏര്‍പ്പാടാക്കി. വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും ഫോണ്‍ചെയ്തു. ഭക്ഷണം കഴിച്ചു. തിരികെപ്പോയി സുഖമായുറങ്ങി.

കൃത്യം നാലിന് മഠത്തിലെ ചുമതലക്കാര്‍‌ വിളിച്ചുണര്‍ത്തി. 5നുള്ള വാഹനം തയ്യാറായിരുന്നു. ബസ്‌സ്റ്റാന്റ് ഏതാണ്ട് പൂര്‍ണമായും ഉണര്‍ന്നുതന്നെയിരുന്നു. വാഹനങ്ങളുടെ മുരള്‍ച്ച. ‘കിളി‘കളുടെയും ഡ്രൈവര്‍മാരുടെയും ഉച്ചത്തിലുള്ള സംസാരങ്ങള്‍‌. വൈകാതെ വാഹനം നീങ്ങിത്തുടങ്ങി. അധികം വൈകാതെ എല്ലാപേരും ഉറക്കത്തിലേയ്ക്ക്.

Saturday 20 September 2008

ആകാശഗംഗയുടെ അരികെ II

അധ്യായം 2

കുറച്ചുനാള്‍‌ മുന്‍പ് നാട്ടിലേയ്ക്കുപോകുമ്പോള്‍‌ ഒരു സഹജീവി അദ്ദേഹത്തിന്റെ അനന്തരവന്റെ എസ്‌എസ്‌എല്‍‌സി സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുവാന്‍‌ എന്റെകൈവശം ഏല്‍പ്പിച്ചിരുന്നു. നാട്ടിലെത്തി ഞാനത് മറന്നു. ഒരാഴ്ച കഴിഞ്ഞ് പയ്യന്‍‌ വിളിച്ചപ്പോഴാണ് ഓര്‍ത്തത്. എന്നാല്‍‌, ഇനി നോക്കാനൊരിടമില്ല. അത് നഷ്ടപ്പെട്ടിരിക്കുന്നു! കുറച്ചുനാള്‍‌ കഴിഞ്ഞപ്പോള്‍‌, ഡല്‍ഹിയില്‍നിന്നും സുഹൃത്തിന്റെ, ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്ന, ഹൃദയഭേദകമായ കത്ത്; ചെയ്തുതന്ന ‘ഉപകാര‘ത്തിന് നന്ദി അറിയിച്ചുകൊണ്ട്! തിരികെ ഓഫീസില്‍‌ പോകാന്‍‌തന്നെ മടിച്ച ദിനങ്ങള്‍‌. കഴിയുന്നതും ആ കൂട്ടുകാരനെ പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി. ഹൃദയത്തിലൊരു വിങ്ങല്‍‌. ഞാനായിട്ട്....

ഈ സന്ദര്‍ഭത്തില്‍‌ മാനസികമായ തകര്‍ച്ചയില്‍നിന്ന് ഒരു മോചനം പ്രസ്തുത യാത്രയിലൂടെ ഞാന്‍‌ ആഗ്രഹിച്ചിരുന്നു. ഇനി അഥവാ ദൈവമുണ്ടെങ്കിലോ! യാത്രയ്ക്കനുയോജ്യമാംവിധം താടിയും വളര്‍ന്നിരുന്നു.

ബസില്‍‌ സുഖകരമായ സീറ്റും മാന്യനായ സഹയാത്രികനും. മുറുക്കാന്‍‌ ചവയ്ക്കാത്ത ഹിന്ദിക്കാരെല്ലാം മാന്യന്മാരെന്ന് ഒരു ധാരണ എന്നിലുണ്ടായിരുന്നു. സഹയാത്രികനും അതിനാല്‍തന്നെ എന്റെ കണ്ണില്‍‌ മാന്യനായി. അല്ല, അദ്ദേഹം മാന്യന്‍‌തന്നെയായിരുന്നു. സാധാരണ രാവിലെ നാലുമണിക്ക് ഹരിദ്വാറിലെത്തുമെന്നും അവിടെ ധാരാളം വിശ്രമസങ്കേതങ്ങളുണ്ടാകുമെന്നും അറിവുകിട്ടി.


ഹരിദ്വാര്‍: ആത്മീയതയും ചരസും ഭംഗും സമ്മേളിക്കുന്ന സ്ഥലം. മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ വായിച്ചിട്ടാണ് പോകുന്നതെങ്കില്‍ വ്യത്യസ്ഥമായൊരു അനുഭവമാകും അത്. മന്‍സാദേവി ക്ഷേത്രത്തിന്‍ നിന്നുള്ള ഒരു പ്രഭാത ദൃശ്യം.


ഹരിദ്വാറെത്തിയപ്പോള്‍‌ നന്നേ വെളുത്തിരുന്നു. സൌജന്യസേവനമുള്ള മഠത്തിലെത്തിക്കാമെന്നും വണ്ടിക്കൂലി മാത്രം മതിയെന്നും പറഞ്ഞതിന്‍പ്രകാരം റിക്ഷയില്‍‌ കയറി. ഹരിദ്വാറിലെ ഗലികളിലൂടെ റിക്ഷ കുറേനേരം ഓടി. അവസാനം ഒരു കെട്ടിടത്തിനു മുന്നില്‍‌ നിര്‍ത്തി. 9 മണിക്കു വരാമെന്നു പറഞ്ഞ് അയാള്‍‌ പോയി.

അല്പം നിഗൂഢത തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍‌ താടിയാണ് മാനേജര്‍‌. മുകളില്‍‌ മുറിയിലേയ്ക്ക് പൊയ്ക്കൊള്ളുവാന്‍‌ ആംഗ്യം കാട്ടി. മുറിക്ക് വാതിലുണ്ടെങ്കിലും പൂട്ടൊന്നുമില്ല. പുറത്ത് ഒരു കൊളുത്തുമാത്രം. പ്രാഥമിക കൃത്യങ്ങള്‍ക്ക് പൊതുവായൊരു കുളിമുറിയും കക്കൂസും. മുറിയുടെ ഇരുവശങ്ങളിലെയും റൂമുകളില്‍‌ ധാരാളം അപരിചിതര്‍‌. എന്റെ ‘വിലപ്പെട്ട’ സാധനസാമഗ്രികളില്‍‌, ഹുസൈനില്‍‌ നിന്നും കടംവാങ്ങിയ ഷൂ, വിന്റ്ചീറ്റര്‍‌ (ട്രൌസറുള്‍പ്പെടെ), കമ്പിളി സോക്സ്, മാത്യു തന്ന, സോപ്പുപെട്ടിപോലത്തെ ഒരു ഫിക്സഡ് ഫോക്കസ് കാമറ, ഒരു സ്വെറ്റര്‍‌, അമൂല്യമായ വിപ്ലവാരഷ്ട്രം, ഒരു ജോഡി ചെരുപ്പ്, തോര്‍ത്ത്, സോപ്പ്, ചീപ്പ്.... മുന്നേ പറഞ്ഞ മറ്റു ഭക്ഷ്യവസ്തുക്കളും പെടും. ഇവന്മാരിതെങ്ങാനും അടിച്ചോണ്ടുപോയാല്‍‌! അങ്ങനെ, ഒരു കണ്ണ് റൂമിലേയ്ക്കിട്ട് ഞാന്‍‌ കാര്യങ്ങള്‍‌ നിര്‍വഹിച്ചു. കൌണ്ടറില്‍‌ ആ താടിക്കാരന്‍‌ 100 രൂപയുടെ രസീത് നീട്ടി. പുറത്ത് വിഡ്ഡിച്ചിരിയുമായി പഴയ ജഡ്കാക്കാരന്‍‌. പറ്റിക്കപ്പെടലിന്റെ തുടക്കം; മനസ്സില്‍‌ പറഞ്ഞു.

ജഡ്ക്കാക്കാരന്‍‌ രാഷ്ട്രീയവും പറഞ്ഞ് വളരെ സന്തോഷത്തോടെ ബസ് സ്റ്റാന്റിലെത്തിച്ചു. 40 രൂപ! 15 രൂപ മാത്രം മതിയെന്നു പറഞ്ഞയാളാണ്. വഴക്കായി. അയാളുടെ slang പലതും മനസ്സിലാവാത്തതിനാലും സ്തോഭത്താലും എനിക്ക് വാക്കുകള്‍‌ പുറത്തേയ്ക്കു വരുന്നില്ല. സത്രത്തില്‍‌ നൂറുരൂപ കൊടുക്കാന്‍‌ മടിയില്ല; എനിക്ക് 40 തരാന്‍‌ പിന്നെന്താ പ്രയാസം എന്ന മട്ടില്‍‌ അയാള്‍‌ വാദിക്കുകയാണ്. എന്നെ അടിക്കുമെന്നു ഭീഷണിയും. അവസാനം ആരോ ഒരാള്‍‌ ഇടപെട്ട് 30 രൂപയില്‍‌ ഒതുക്കി; ബോണസ്സായി കുറെ ചീത്തയും. വഞ്ചന നംബര്‍‌ 2.

Friday 19 September 2008

ആകാശഗംഗയുടെ അരികെ

എട്ടുസംവത്സരങ്ങള്‍‌ കഴിഞ്ഞു. അനുഭവങ്ങളുടെ ചൂരും ചൂടും മങ്ങിക്കഴിഞ്ഞു. എങ്കിലും, ഒറ്റയ്ക്ക്, വഴികാട്ടിയുടെ സഹായമില്ലാതെ ഒരാള്‍‌ തപോവനത്തിലേയ്ക്ക് പോകുന്നത് ഇന്നും അപൂര്‍വമായിരിക്കുമെന്ന് കരുതുന്നു. അതിനാല്‍‌ തന്നെ ഈ സുദീര്‍ഖമായ യാത്രാനുഭവം നിങ്ങളുമൊത്ത് പങ്കുവയ്ക്കാന്‍‌ ആഗ്രഹിക്കുകയാണ്. ആദ്യമേതന്നെ ഒരുകാര്യം പറയട്ടെ. യാതൊരുവിധ നിറമ്പിടിപ്പിക്കലുകളും ഞാനിതില്‍‌ ചെയ്തിട്ടില്ല. എന്നാല്‍‌, വ്യക്തികളുടെ, വിശിഷ്യാ എന്നോട് നേരിട്ട് ബന്ധമുള്ളവരുടെ, പേരുകള്‍‌ അതായിരിക്കണമെന്നില്ലെന്ന് അറിയിക്കട്ടെ. (ഈ മാധ്യമം നല്‍കുന്ന സ്വകാര്യതയുടെ സുരക്ഷിതത്ത്വത്തിനു നന്ദി.)



അധ്യായം 1




കേരള ക്ലബ്ബ്: ദില്ലിയിലെ മലയാളികളായ സാഹിത്യകാരന്മാരുടെ ആദ്യകാല താവളം. കൊണാട്ട്സര്‍ക്കിളിലുള്ള ഇവിടെ തിരക്കൊഴിഞ്ഞ ഒരു സായാഹ്നം

ഗംഗ! ഇത്രയേറെ ഐതിഹ്യങ്ങളുള്ള മറ്റൊരു നദിയും ഭൂമുഖത്തുണ്ടാവില്ല. അനേകം സംസ്കൃതികളുടെ കൈവഴികള്‍‌ ഒന്നിച്ചൊഴുകിത്തിമിര്‍ക്കുന്ന പുണ്യവാഹിനി. ഗോത്രസ്മൃതികളെ തൊട്ടുണര്‍ത്തുന്ന അനവരതപ്രവാഹം.

റാം‌മോഹന്റെ ഭക്തിപൂര്‍വമായ വര്‍ണനകളില്‍നിന്നാണ് ഗോമുഖില്‍‌, പറ്റുമെങ്കില്‍‌ തപോവനിലും, പോകണമെന്ന ആശ ഉറവകൊണ്ടത്. അത് തടുക്കാനാവാത്ത പ്രലോഭനമായി പ്രവഹിക്കുമെന്നായപ്പോഴാണ്, ദില്ലി മലയാളികള്‍‌ സഹസ്രാബ്ധത്തിലെ ആദ്യ ഓണം ആഘോഷിക്കുന്നവേളയില്‍‌, നിസാമുദ്ദീനിലെ കടയില്‍നിന്നും വാങ്ങിയ ആറു മീഠാറോട്ടിയും എയര്‍ഫോഴ്സ് കാന്റീനില്‍നിന്ന് സംഘടിപ്പിച്ച 145 രൂപ മാത്രം വിലയുണ്ടായിരുന്ന ആദ്യബാച്ച് ബക്കാര്‍ഡി ഫുള്ളും (തണുപ്പിനെ അതിജീവിക്കാന്‍‌!) പിന്നെ ഒരുപിടി ചോക്ലേറ്റുകളുമായി ഒരു രാത്രിയില്‍‌ സെണ്ട്രല്‍‌ ബസ്സ്റ്റാന്റില്‍നിന്നും ഹരിദ്വാറിലേയ്ക്ക് വണ്ടികയറിയത്.

ഗംഗോത്രിയില്‍നിന്നും അനേകം കിലോമീറ്റര്‍‌ മഞ്ഞുപാതയിലൂടെ സഞ്ചരിക്കണം. കൊടുംതണുപ്പത്ത് കഴിക്കുവാനായി ബീഫില്‍ത്തയാറാക്കിയ സവിശേഷമായ റൊട്ടിയുണ്ട്. ഫുട്ബോള്‍‌ പോലിരിക്കുന്ന അതിനെ കീറി അടുപ്പിലിട്ട് ചൂടാക്കി കഴിക്കണം. ഗോമുഖ് മുഴുവന്‍‌ മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. അതിനു മുകളിലാണ് തപോവന്‍‌. അവിടെയാണ് ഗംഗ ഭൂമിയിലെത്തി ആദ്യമായി മനുഷ്യന് ദൃഷ്ടിഗോചരമാകുന്നത്. ഗുപ്ത്ഗംഗ. അതികഠിനമായ തപശ്ചര്യകളനുഷ്ടിച്ചിട്ടുള്ള യോഗികള്‍ക്കുമാത്രമേ അവിടെ ചെന്നെത്തുവാന്‍‌കഴിയൂ. ഞങ്ങള്‍ക്ക് ഗോമുഖില്‍‌ തങ്ങി മടങ്ങേണ്ടിവന്നു. അതിനപ്പുറത്തുള്ളത് ചിന്തിക്കുവാന്‍‌തന്നെ വയ്യ. എന്തൊരു ഭീകരമായ തണുപ്പാണവിടെ....

റാം‌മോഹന്റെ യാത്രാവിവരണം, ഞങ്ങളുടെ ഒന്‍പതംഗ യാത്രാസംഘത്തെ ക്രമേണ ദുര്‍ബ്ബലപ്പെടുത്തി. പലരും പല കാരണങ്ങള്‍‌ പറഞ്ഞ് പിന്‍‌വാ‍ങ്ങി. മാത്രമല്ല, എന്തുവന്നാലും പോകുമെന്ന് തീരുമാനിച്ച ചിലരെ പിന്തിരിപ്പിക്കുവാനും ശ്രമിച്ചു.

ചുരുക്കത്തില്‍‌, യാത്ര തീരുമാനിച്ച അന്ന് പലകാരണങ്ങാളാല്‍‌ ഞാന്‍‌ മാത്രമായി യാത്രാസംഘം ചുരുങ്ങിയിരുന്നു. മറ്റെല്ലാപേരും ചേര്‍ന്ന് നിസ്സാമുദ്ദീനില്‍‌ കൊണ്ടുപോയി, ദില്ലിയിലെത്തിയ നാള്‍‌മുതല്‍‌ കഴിക്കുവാന്‍‌ ആഗ്രഹിച്ചിരുന്ന ചിക്കന്‍‌റ്റിക്ക മേടിച്ചുതന്നു. അവിടെനിന്ന് അബ്ദുള്‍‌ സ്കൂട്ടറില്‍‌ സെണ്ട്രല്‍‌ ബസ് സ്റ്റാന്റില്‍‌ കൊണ്ടാ‍ക്കിയിട്ട്, “അണ്ണാ, പോയേ തീരോ?” എന്ന് സ്വതസിദ്ധമായ ശൈലിയില്‍‌ ചോദിച്ചിട്ട് വിഷാദത്തോടെ ചിരിച്ചു; യാത്രയാക്കി. എന്റെ ഭാഷാപരമായ പരിമിതികളാവാം അദ്ദേഹത്തെ കൂടുതല്‍‌ അലോസരപ്പെടുത്തിയത്.



പഴമയും പുതുമയും: ജന്തര്‍ മന്തറിനുള്ളിലൂടെ കാണാവുന്നത് ദില്ലിയുടെ ആധുനിക മുഖം. ഡി എല്‍ എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ആസ്ഥാന മന്ദിരം


ബസിലിരിക്കുമ്പോള്‍‌ എനിക്ക് എന്നോടുതന്നെ ബഹുമാനംതോന്നി. എല്ലാവരും ഭയപ്പെടുന്ന ഒരു യാത്രയ്ക്ക് ഇതാ ഞാന്‍‌ ഒറ്റയ്ക്ക് പുറപ്പെടുന്നു! അതേസമയം, യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍‌ ഗംഗോത്രിവരെ പോയി മടങ്ങാ‍മല്ലോ എന്ന ആശ്വാസവും എനിക്കുണ്ടാ‍യി; പ്രത്യേകിച്ച് നേര്‍ച്ചയൊന്നുമില്ലല്ലോ.

അതേ! നേര്‍ച്ചയൊന്നുമില്ല. അല്ലെങ്കില്‍തന്നെ ഒരവിശ്വാസിക്കെന്തു നേര്‍ച്ച! പക്ഷേ....